‘ആ തീരുമാനത്തില്‍ അഭിമാനിക്കുന്നു’; സച്ചിനെ ഷോള്‍ഡര്‍ ബിഫോര്‍ വിക്കറ്റിലൂടെ പുറത്താക്കിയ അംപയര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര റണ്‍സ് നേടിയിട്ടുള്ള താരമാണ്. കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള സച്ചിന്‍ നിരവധി മത്സരങ്ങളിലാണ് അംപയറുടെ തെറ്റായ തീരുമാനത്തെത്തുടര്‍ന്ന് പുറത്തായിട്ടുള്ളത്. ഇന്നത്തെ അത്ര സാങ്കേതിക വിദ്യ വികസിച്ചിട്ടില്ലാത്തതിനാല്‍ത്തന്നെ അന്ന് അംപയറുടെ വിധിയായിരുന്നു നിര്‍ണ്ണായകം. ഇപ്പോഴിതാ അത്തരമൊരു സച്ചിന്റെ വിവാദ പുറത്താകലിന് കാരണമായ അംപയറായ ഡാരില്‍ ഹാര്‍പര്‍ അന്നത്തെ സംഭവത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്. 1999ല്‍ ഓസ്‌ട്രേലിയക്കെതിരേ അഡലെയ്ഡ് ടെസ്റ്റിലാണ് വിവാദ സംഭവം നടന്നത്. ഗ്ലെന്‍ മഗ്രാത്തിന്റെ പന്ത് ബൗണ്‍സറാണെന്ന് കരുതി സച്ചിന്‍ കുനിഞ്ഞെങ്കിലും പ്രതീക്ഷ ഉയരം പന്തിന് ഉണ്ടായിരുന്നില്ല. സച്ചിന്റെ ഷോള്‍ഡറില്‍ പന്ത് തട്ടുമ്പോള്‍ സച്ചിന്‍ വിക്കറ്റിന് നേരെ തന്നെയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹാര്‍പര്‍ എല്‍ബി ഡബ്ല്യു വിധിക്കുകയായിരുന്നു.ഇൗ വിധി വലിയ വിവാദമാവുകയും ഹാര്‍പറെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.ഈ സംഭവത്തോടെ ലോകത്തിലെ ആറില്‍ ഒരു ഭാഗം ആളുകളും എന്റെ പേര് അറിഞ്ഞുവെന്നാണ് ഹാര്‍പര്‍ പറഞ്ഞത്.